Signed in as
Signed in as
Email sent successfully
Try Again !
പാലക്കാട് ∙ ഗൾഫ് മേഖലയിലെ സ്കൂളുകളിൽ ഹയർ സെക്കൻഡറി പൊതു പരീക്ഷയ്ക്കു വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ചീഫ് സൂപ്രണ്ടിനെയോ ഇൻവിജിലേറ്റർമാരെയും നിയോഗിച്ചില്ല. സംസ്ഥാനത്തെ 2094 ഹയർ സെക്കൻഡറി സ്കൂളുകളിലെ സിലബസും പരീക്ഷാ മാനുവലും തന്നെയുള്ള ഗൾഫിലെ 8 അൺ എയ്ഡഡ് സ്കൂളുകളിലാണു നിബന്ധനകൾ പാലിക്കാതെ പരീക്ഷ നടത്തിയത്. പരീക്ഷാ ഹാളിൽനിന്ന ഇൻവിജിലേറ്റർ ആരാണെന്നു പോലും വിദ്യാഭ്യാസ വകുപ്പിന് അറിയില്ലെന്നു വിവരാവകാശ മറുപടി വ്യക്തമാക്കുന്നു.
Read Also : ക്ലിനിക്കൽ ചൈൽഡ് ഡവലപ്മെന്റ്: അപേക്ഷാഫീ 25 വരെ
സംസ്ഥാനത്തെ പരീക്ഷാ കേന്ദ്രങ്ങളിൽ സ്ക്വാഡ് കുട്ടികളുടെ കോപ്പിയടി പിടിച്ചാലോ കുട്ടികൾ റജിസ്റ്റർ നമ്പർ എഴുതിയത് വ്യക്തമല്ലെങ്കിലോ ഇൻവിജിലേറ്റർമാരെ ഹിയറിങ്ങിനു തിരുവനന്തപുരത്തേക്കു വിളിപ്പിക്കുന്ന വകുപ്പാണ് ഇങ്ങനെ ചെയ്തത്. ഗൾഫ് മേഖലയിലെ പരീക്ഷാ നടത്തിപ്പിന് ഈ വർഷം കേരളത്തിലെ ഗവ. സ്കൂളിലെ സീനിയർ അധ്യാപകരായ 8 പേരെ മാത്രമാണു ചീഫ് സൂപ്രണ്ടായി നിയമിച്ചത്. പരീക്ഷാ ക്രമക്കേടുകൾ നേരിട്ടു വകുപ്പിലേക്കു റിപ്പോർട്ട് ചെയ്യാനാണു ഡപ്യൂട്ടി ചീഫ് സൂപ്രണ്ടിനെ നിയമിക്കുന്നത്.
കഴിഞ്ഞ വർഷം ചീഫ് സൂപ്രണ്ടുമാരെയും ഇൻവിജിലേറ്റർമാരെയും ഗൾഫിലെ അൺ എയ്ഡഡ് സ്കൂളുകളിൽനിന്നു തന്നെ പരസ്പരം മാറ്റി നിയമിച്ചാണു പരീക്ഷ നടത്തിയത്. ഡപ്യൂട്ടി ചീഫ് സൂപ്രണ്ടിനെ കേരളത്തിൽനിന്നു നിയമിക്കുകയും ചെയ്തിരുന്നു. ഈ വർഷം അതും നടന്നില്ല. പുതുക്കിയ പരീക്ഷാ മാനുവൽ പ്രകാരം അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് എയ്ഡഡ് സ്കൂളിലെ അധ്യാപകരെപ്പോലും നിയമിക്കാൻ പാടില്ല. എന്നാൽ ഗൾഫിൽ അൺ എയ്ഡഡ് അധ്യാപകർ തന്നെയാണു പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നത്.
കേരളത്തിലൊരു രീതി, ഗൾഫിൽ മറ്റൊന്ന്
സംസ്ഥാനത്തു പരീക്ഷാ നടത്തിപ്പിനു ചീഫ് സൂപ്രണ്ടുമാരെയും ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും സീനിയോറിറ്റി പ്രകാരം നിയമിക്കുമ്പോൾ, ഗൾഫ് മേഖലയിലെ നിയമനം രാഷ്ട്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. നിയമങ്ങൾ പാലിക്കാതെ ഗൾഫിൽ നടത്തുന്ന പരീക്ഷ, ക്രമക്കേടുകൾക്ക് ഇടയാക്കുമെന്നും അവിടെ നിന്നു കേരളത്തിലേക്കു ചോദ്യങ്ങൾ ചോർത്തി നൽകാൻ ഇടയുണ്ടെന്നും ആരോപണമുണ്ട്.